എന്റെ കാലുകള്‍ ഇരുട്ടില്‍ നടക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ഒരു പാട്ടുകേട്ടു. ഒരു വാനമ്പാടിയുടെ പാട്ട്. അതിന്‍റെ പാട്ടുകേല്‍ക്കുവാന്‍ ഞാന്‍ വീണ്ടും ഇരുട്ടില്‍ നടന്നു. പാടികൊണ്ട് പറന്നകലുന്ന അവളുടെ മനസിനുപിന്നാലെ ഞാനും നടന്നു. എനിക്കു മുന്‍പേ എവിടെയോ ചെല്ലുവാന്‍ ഉണ്ടെന്നപോലെ അവള്‍ തിടുക്കത്തില്‍ പറന്നു. പിന്നെ എന്നോട് പരിഭവം ഉണ്ടെന്നപോലെ പാടാതെ ഇരുന്നു. പാടാതെയും പറക്കാതെയും കാലങ്ങൾ കഴിഞ്ഞു. കൂട്ടിയ കൂടുവിട്ടു കിളികൾ പറന്നുപോയി. കാറ്റിന്റെ ചെവിയിൽ ഒരു നിശ്വാസമായ് ആ വാനമ്പാടിയും മറഞ്ഞുപോയ്. തീരത്തണയാത്ത തിരകളെ പുനർജനിപ്പിക്കുവാൻ കാറ്റിന്റെ കയ്യിൽ ഒരു പാട്ടുകൂടി ഉണ്ട്. എന്റെ വാനമ്പാടിയുടെ ശ്വാസം പകർന്ന പാട്ട്. എന്റെ പാട്ട്. പുനർജന്മത്തിൽ തീരത്തടുക്കുന്ന തിരകൾ പൂഴിയോട് പറയുന്നതിൽ ഇപ്പോൾ എന്റെ പാട്ടിന്റെ പ്രണയവുംകൂടി ഉണ്ട്. തീരത്തണയാത്ത തിരകൾ പുനർജന്മത്തിനായി കാത്തിരിക്കുന്നുമുണ്ട്.
പ്രിയ പാട്ടുകാരി, നമുക്കിനിയും ജനിക്കാം. അതുവരെ നമ്മുടെ പാട്ടുകൾ ഞാൻ ഏകനായി പാടാം.